Thursday, November 28, 2013

ഉണ്ണീ..., മാപ്പ്!


ആദ്യത്തെ ദീർഘദൂര യാത്രയുടെ, ഒന്നാമത്തെ തീവണ്ടി യാത്രയുടെ ആഹ്ലാദവും വിസ്മയവും രസം പിടിപ്പിക്കുന്ന ഭീതിയും കൂട്ടുകാരായി കൂടെയുള്ള മനോഹരമായ ആ സായാഹ്നത്തിൽ, അധികമൊന്നും തിരക്കില്ലാത്ത ആ കമ്പാർട്ട്മെന്റിൽ, ആനിമേഷൻ ചിത്രങ്ങളിലെ ദൃശ്യങ്ങൾ പോൽ ചലിക്കാതെ ചലിക്കുന്ന പുറം കാഴ്ചകൾ നോക്കിയിരിപ്പാണ് ഞാൻ.

എനിക്കഭിമുഖമായുള്ള ഇരിപ്പിടത്തിൽ  വിദൂരതയിലേക്ക് കണ്ണുകൾ പായിച്ച് ചിന്താഭാരവും പേറി ഒരാൾ ഇരിപ്പുണ്ട്. കുലീനമായ വേഷവിധാനവും, പുറം പകിട്ടും അദ്ദേഹം ഏതോ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നിപ്പിച്ചു. പക്ഷെ, മുഖം മ്ലാനമാണ്. ഇടയ്ക്ക് അയാൾ  സ്വയം സംസാരിക്കുന്നുണ്ട്. അപ്പോൾ തന്നെ സ്ഥല-കാല ബോധം വീണ്ടെടുത്തപോലെ ചുറ്റും കണ്ണോടിച്ചു. ഞാനെന്റെ ശ്രദ്ധ അദ്ദേഹത്തിൽ നിന്നും തിരിച്ചു. "ഭാഗ്യം! താൻ സ്വയം സംസാരിക്കുന്നത് ആരും കണ്ടില്ലല്ലോ!" എന്നദ്ദേഹം ആശ്വാസം കൊണ്ടു എന്ന് തോന്നുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനീയരിൽ വ്യാപകമായ അസംപ്തൃപ്തിയുമായി  ബന്ധപ്പെട്ട സമാനമായൊരു തീവണ്ടിമുറി  അനുഭവം തന്റെ 'The Road to Mecca' യിൽ മുഹമ്മദ്‌ അസദ് വിവരിച്ചിട്ടുള്ളത് പിന്നീടൊരു വായനാസന്ദർഭത്തിൽ   അതിശയം തീർത്ത സമാനതയായി അനുഭവപ്പെട്ടിരുന്നു.

ട്രെയിൻ യാത്രകളിൽ കമ്പാർട്ട്മെന്റുകൾ തൽക്കാലത്തേക്കെങ്കിലും നമ്മുടെ വീടുകൾക്ക് സമാനം മനോഹാരമാകും എന്ന് പറഞ്ഞുകേട്ട സ്വപ്നസുന്ദരമായ ധാരണ കൂടെ ഉണ്ടായിരുന്നെങ്കിലും ആരും പരസ്പരം മിണ്ടാതെ, ഒന്ന് പുഞ്ചിരിക്കുകപോലും ചെയ്യാതെ ആ തീവണ്ടി മുറി  'വെള്ളം ചോരാത്ത കമ്പാർട്ട്മെന്റ്' ആയി മാറുന്നത് കണ്ട് മനസിന് മുറിവേറ്റോ?!.

വിരസത പാളം തെറ്റിയപ്പോൾ വാതിലിനു സമീപത്തേക്ക് നടന്നു. അടയ്ക്കാത്ത വാതിലിലെ പിടിയിൽ ശ്രദ്ധയോടെ കൈപിടിച്ച് പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഇടയ്ക്കെപ്പോഴോ അകത്തേക്കും കണ്ണുപായിച്ചു. അവിടെ സീറ്റിൽ മുഖത്ത് ശോകച്ഛായ കലർന്ന   ഒരാൾ എന്നോട് പുഞ്ചിരിച്ചു. പരിചയമില്ലായ്മയുടെ മുഴുവൻ വെപ്രാളവും പ്രകടമാവുന്ന ഒരർദ്ധനിമിഷ പുഞ്ചിരി. പക്ഷെ, വശ്യമായിരുന്നു ആ ചെറുപുഞ്ചിരി. നോട്ടത്തിൽ എന്റെ സമപ്രായക്കാരനാണ് എന്ന്  തോന്നും. അല്ലെങ്കിൽ അല്പം ഇളയത്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരിക്കും പ്രായം. അവന്റെ നെറ്റിയിലെ കുറി  സാത്വികമായൊരു ഭാവം നല്കുന്നുണ്ട്. യാത്രയിലെ സൌഹൃദത്തിലേക്ക് ലഭിച്ച നല്ലൊരു പച്ച അടയാളമാണ് ആ ചിരിയെന്ന് ബോധ്യപ്പെട്ടെങ്കിലും സ്വതസിദ്ധമായ  ഒരു സ്റ്റാർട്ടിംഗ് ട്രബ്ൾ എന്നെ പിന്നോട്ട് വലിച്ചു. ഞാൻ പുറം കാഴ്ചകളിലേക്ക് തിരിച്ചുപോയി.

ഇടയ്ക്ക് അവനെ നോക്കി. അപ്പോൾ അവൻ എഴുന്നേറ്റു എന്റെ നേരെ നടന്നു വരുന്നതായാണ് തോന്നിയത്. പെട്ടെന്ന് അവന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ പ്രകടമായി. കണ്ണുകൾ മേലോട്ട് പോകുന്നു. നേരത്തെ സുന്ദരമായ പുഞ്ചിരി സമ്മാനിച്ച ചുണ്ടുകൾ കോടുന്നു. ഭീതിപ്പെടുത്തുന്ന രംഗം. അടുത്തുള്ള സഹയാത്രികർ ഒരു ശബ്ദത്തോടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ഓടുന്നു. അവൻ വീഴാൻ പോകുന്നതായി തോന്നി. ഞാൻ ഓടിച്ചെന്ന് അവനെ താങ്ങിക്കിടത്തി. ഒരാൾ പോലും  സഹായിക്കാൻ വന്നില്ല. അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി. വായിൽ നിന്നും നുരയും പതയും വരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ വെച്ച് ഒരു പെണ്‍കുട്ടിക്ക് ഇതുപോലെ അസുഖം വന്നത് ഓർമവന്നു. അന്ന് അധ്യാപകർ അവളുടെ കൈയിൽ താക്കോൽ കൂട്ടം വെച്ച്കൊടുത്തിരുന്ന ദൃശ്യം ഓർമയോടൊപ്പം കടന്നുവന്നു. പക്ഷെ, താക്കോൽ കൂട്ടം കൈയിൽ ഇല്ലല്ലോ. ചുറ്റും കൂടി നില്ക്കുന്ന ആൾകൂട്ടത്തോട് താക്കോൽ കൂട്ടം ചോദിക്കാൻ ഹിന്ദി വശവും ഇല്ലല്ലോ, ദൈവമേ! അല്പസമയത്തിനകം അവൻ ശാന്തനായി. അവൻ എന്റെ മടിയിൽ കിടന്ന് ഒന്ന് മയങ്ങി. കുറച്ചു നേരം കഴിഞ്ഞ് അവൻ ഉണർന്നു. ദു:ഖം  പൊതിഞ്ഞുവച്ച മുഖത്ത് പ്രസരിപ്പുവരുത്താൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. പഴയ ആ സ്കൂൾ കുട്ടിയുടെ മുഖത്തും ശോകത്തിന്റെ ഒരു തേപ്പ് ഉണ്ടായിരുന്നുവെന്നും എന്നാലും അവൾ പ്രസന്നവതിയാണെന്ന തോന്നൽ വരുത്താൻ ശ്രമിച്ചിരുന്നുവല്ലോ എന്ന കൗതുകകരമായ തിരിച്ചറിവ് ഒരു നിമിഷം എന്നെ അതിശയപ്പെടുത്തി. വേദനകൾക്ക് ലോകത്ത് എല്ലായിടത്തും ഒരേ ഭാവം തന്നെയായിരിക്കണം! 

ഭയപ്പാടോടെ, നെഞ്ചുപിളർക്കുന്ന ഒരുതരം നോട്ടത്തോടെ ആളുകൾ സീറ്റുകളിൽ വന്നിരുന്നു. അവൻ തലതാഴ്ത്തി ഇരുന്നു. ഞാൻ അവനെ എന്റെ സീറ്റിലേക്ക് കൊണ്ടുപോയി. അവൻ ഉന്മേഷവാനായി. ഞങ്ങൾ പരിചയപ്പെട്ടു:

പേര് ഉണ്ണി.  മൂന്നു സഹോദരിമാർ. അച്ഛൻ കുറച്ചു മുന്പ് മരണപ്പെട്ടു . അമ്മയും അച്ഛമ്മയും ഉണ്ട്. ഒറ്റപ്പാലത്ത് വീട്. ചേച്ചി കല്യാണ്‍ നഗരത്തിൽ നിന്നും അകലെയുള്ള ഒരു കൊച്ചുപട്ടണത്തിലെ ഒരാശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു. കുടുംബസമേതം അവിടെയാണ്. അനിയത്തിമാർ പഠിക്കുന്നു. ഉണ്ണി, ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.  ചേച്ചിയെ കാണാൻ പോവുകയാണ്. അവർ ടൈഫോയ്ഡ് പിടിച്ച് കിടക്കുകയാണത്രേ!. ഉണ്ണി വാചാലനായി. നല്ല സ്പീഡിൽ ആണ് അവൻ സംസാരിക്കുന്നത്. നല്ല രസമുള്ള സംസാരം. മലയാള സിനിമകളിൽ കേട്ടു പരിചയമുള്ള  മനോഹരമായ ഒറ്റപ്പാലം സ്ലാങ്. ഇടയ്ക്ക് തന്റെ താടിയെല്ലിലെ ഉണങ്ങിയ മുറിവിന്റെ പാട് അവൻ തടവി. എന്നിട്ടത് മറയ്ച്ചുവെക്കാൻ ശ്രമിച്ചു.

പെട്ടെന്ന് എന്തോ ഓർത്തെന്നോണം അവൻ മൗനിയായി. മുഖം താഴ്ത്തി.  പിന്നെ, പതിഞ്ഞ സ്വരത്തിൽ ഉണ്ണി പറഞ്ഞു, എനിക്ക് അപസ്മാരം ഉണ്ടായി, ല്ലേ? ചെറുപ്പത്തിലേ കൂടെ ഉള്ളതാ. ഇപ്പോ വന്നിട്ട് രണ്ടു വർഷത്തിനു മീതെയായി. ഞാൻ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഉണ്ണി എന്റെ കൈകൾ മുറുകെ പിടിച്ചു.

ഉണ്ണി തുടർന്നു: - "നിങ്ങളെ കണ്ടപ്പോൾ മലയാളിയാണെന്ന് തോന്നി. മിണ്ടാലോ എന്ന് കരുതി അടുത്ത് വരാൻ ഒരുങ്ങിയതാ. അപ്പോൾ തീ നിറഞ്ഞിരിക്കുന്ന ആഴമേറിയ കിണറ്റിലേക്ക് വീണുപോകുന്ന പോലെ തോന്നി. ചുറ്റിലും നക്ഷത്രങ്ങൾ ഉതിർന്നുവീഴുന്ന പോലെ.    ഞാൻ എന്റെ അമ്മയെ ഉച്ചത്തിൽ വിളിച്ചത് ഓർമയുണ്ട്. പിന്നെ ഒന്നും ഓർമയില്ല.  അവൻ തനിക്ക് സംഭവിച്ചത് ഓർത്തെടുത്തു.  കഴിഞ്ഞ തവണ പാലക്കാട് കോട്ടമൈതാനിയിൽ വെച്ച് രോഗം വന്നപ്പോൾ ഒരു കല്ലിലിടിച്ച് താടിയിൽ ഉണ്ടായ മുറിവിന്റെ അടയാളം ഉണ്ണി കാണിച്ചുതന്നു. അവൻ ചിരിക്കാൻ ശ്രമിച്ചു. എന്തോ, എനിക്കാ ചിരിയിൽ പങ്കുചേരാൻ കഴിഞ്ഞില്ല.

ഞങ്ങൾ കുറെ സംസാരിച്ചു. ഈശ്വരനാണ് നൗഷാദിനെ ഇവിടെ എത്തിച്ചത് എന്നൊക്കെ ഉണ്ണി ഭംഗിവാക്കു പറഞ്ഞു. ഇനി മറക്കണ്ട എന്ന് പറഞ്ഞ് ബാഗിൽ നിന്ന് ഒരു പഴയ ഡയറി എടുത്ത് അവൻ എന്റെ അഡ്രസ് അതിൽ കുറിച്ചുവെച്ചു - അവന്റെ പുഞ്ചിരിയോളം സൗന്ദര്യമുള്ള അക്ഷരങ്ങളിൽ.

സഹയാത്രികർ ഉറങ്ങിയപ്പോഴും, പല യാത്രക്കാരും ഇറങ്ങിപ്പോയപ്പോഴും ഞങ്ങൾ മിണ്ടിക്കൊണ്ടേയിരുന്നു. സ്നേഹം പെയ്യുന്ന, നിഷ്കളങ്കത വിഴിഞ്ഞൊഴുകുന്ന വാക്കുകൾ. അച്ഛന്റെയോർമകൾ അയവിറക്കുമ്പോൾ ഉണ്ണിയുടെ നിയന്ത്രണം വിട്ടു.

വണ്ടി കല്യാണ്‍ ജങ്ക്ഷനിൽ എത്തി. കൊച്ചുകുട്ടിയെപ്പോലെ കരയുന്നു, ഉണ്ണി. എന്റെ സങ്കടം പുറത്തുകാണിക്കാതിരിക്കാൻ ഞാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഞങ്ങൾ പരസ്പരം വിടചൊല്ലി.

നാട്ടിൽ തിരിച്ചെത്തി നാലഞ്ചുദിവസം കഴിഞ്ഞു കാണും. ഒരു കത്ത് തപാലിൽ വന്നു. മനോഹരമായ കൈപ്പടയിൽ മലയാളത്തിലാണ് മേൽവിലാസം എഴുതിയിരിക്കുന്നത്. അയച്ചയാളുടെ പേര് സ്നേഹം എന്ന് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ.
ആകാംക്ഷയോടെ തുറന്നു നോക്കി.  "എന്റെ പ്രിയപ്പെട്ട ജ്യേഷ്ടൻ നൗഷാദൂന്" എന്ന് എഴുതിയാണ്  അഞ്ചാറു പേജുകളുള്ള കത്തിന്റെ തുടക്കം. കത്തിന്റെ ഒടുക്കത്തിനു താഴെ, ഉണ്ണിയുടെ അമ്മയുടെ അഞ്ചാറു വരികളും. ആത്മാർത്ഥ സ്നേഹത്തിന് അക്ഷരരൂപം പ്രാപിക്കുവാൻ സാധിക്കുമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരുന്നു. അക്ഷരങ്ങളുടെ ഏറ്റവും രുചികരമായ അവസ്ഥ അവയ്ക്ക് സ്നേഹത്തിന്റെ ഭാഷ്യം കൈവരുമ്പോഴാണെന്ന് ബോധ്യപ്പെട്ടതും അന്നായിരുന്നു!

ഞങ്ങൾ ഇടക്കിടക്ക് കത്തുകൾ അയച്ചു. ഉണ്ണിയുടെ കത്തുകൾ ഞാൻ എന്റെ വീട്ടുകാരെ ഒന്നിച്ചിരുത്തിയാണ് വായിക്കാറുള്ളത്. അത്രയ്ക്കും ഹൃദ്യമായിരുന്നു അവന്റെ സ്നേഹാക്ഷരങ്ങൾ. മലയാളത്തിന്‌ ഇത്രയും സൗന്ദര്യമോ എന്ന് അത്ഭുതം കൂറിയ  സന്ദർഭങ്ങൾ!

ഉണ്ണി ജോലി ചെയ്യുന്ന സ്റ്റുഡിയോക്ക് സമീപത്തെ ഒരു ഷോപ്പിൽ  ഫോണ്‍കിട്ടിയ വിവരം  നമ്പർ സഹിതം ഒരു പോസ്റ്റുകാർഡിൽ എഴുതി അറിയിച്ചു. അതു ലഭിച്ച അന്നുതന്നെ ഉണ്ണിയെ വിളിച്ചു. അടുത്ത ഞായറാഴ്ച അവന്റെ വീട്ടിലേക്ക് വരണമെന്ന്   ഉണ്ണിക്കു നിർബന്ധം. ഇതിനു മുന്പ് കത്തുകളിലൂടെ അനേകം ക്ഷണങ്ങൾ പരസ്പരം നടത്തിയിരുന്നുവെങ്കിലും കൃത്യാന്തരബാഹുല്യങ്ങൾ വിലങ്ങുതടി തീർക്കലായിരുന്നു പതിവ്. ഞാൻ വരാമെന്നേറ്റു. ഉണ്ണി ഒറ്റപ്പാലം ബസ്റ്റാന്റിൽ കാത്തിരിക്കാമെന്നേറ്റു. ഞായറാഴ്ചക്കായി രണ്ടുപേരും കാത്തിരുന്നു. ഉച്ചയ്ക്കു മുൻപേ ബസ്സ്റ്റാന്റിൽ ഇറങ്ങി. ഉണ്ണി കാത്തിരിക്കുന്നുണ്ടായിരുന്നു. 

ഞങ്ങൾ ഒരു ഓട്ടോയിൽ കയറി. ഒരു വയലിന് ചാരെ ഓട്ടോ നിർത്തി. വയലിനക്കരെയാണ് വീട്. പാടവരമ്പിലൂടെ ഇറങ്ങി നടന്നു. ഉണ്ണി തന്റെ വീട് ചൂണ്ടിക്കാണിച്ചു തന്നു.

വീട്ടുമുറ്റത്ത് അവന്റെ അമ്മയും, മുത്തശ്ശിയും അനിയത്തിമാരും പ്രതീക്ഷയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും പുഞ്ചിരി. സന്തോഷം. എന്റെ സന്തോഷം ആനന്ദമായി. അമ്മേ എന്ന് വിളിച്ചപ്പോൾ ആ കണ്ണുകൾ സജലമായി.

മുത്തശ്ശി കൊച്ചു മോളെ ശാസിക്കുന്നു, ഈ കുട്ടിക്ക് കുടിക്കാൻ വല്ലതും കൊടുക്ക്‌. ക്ഷീണിച്ചു വരുന്നതാണെന്നറിയില്ലേ?!  അവൾ അകത്തേക്കോടി. നല്ല തണുത്ത സംഭാരം കൊണ്ടുവന്നു തന്നു. മോരും, മുളകും, ഇഞ്ചിയും, കറിവേപ്പിലയുമൊക്കെ മിശ്രണം ചെയ്ത ആ പാനീയത്തിൽ സ്നേഹം കൂടി ചേർത്തപ്പോൾ ജീവിതത്തിൽ കുടിച്ച ഏറ്റവും രുചിയുള്ള സംഭാരമായി അത് അനുഭവപ്പെട്ടു. അത്രയും രുചിയേറിയ സംഭാരം ഇതുവരെ വേറെ കുടിച്ചിട്ടേയില്ല.

അമ്മയും, അച്ഛമ്മയും വിശേഷങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ഉമ്മയെ കൊണ്ടുവരാഞ്ഞതെന്തേ എന്ന് പരാതിപ്പെടുന്നു. എന്റെ കത്തുകളെകുറിച്ച് സംസാരിക്കുന്നു. വല്യമ്മ കട്ടിക്കണ്ണട എടുത്തു ഗ്ലാസ് തുടക്കുമ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു.

ഉച്ചസമയമായി. ഉച്ചനമസ്കാരത്തിന്റെ സമയം. ഞാൻ ഉണ്ണിയോട് എനിക്ക് നമസ്കരിക്കണം. അതിന് അംഗ ശുദ്ധി വരുത്താൻ വെള്ളം വേണമായിരുന്നു, നമസ്കരിക്കുവാൻ ഒരു പായ കിട്ടിയാൽ നന്നായിരുന്നു എന്ന് ആഗ്രഹം പറഞ്ഞു. ഉണ്ണി അകത്തേക്ക് പോയി. മിനുട്ടുകൾക്കകം ഒരനിയത്തി ബക്കറ്റിൽ വെള്ളവുമായി വന്നു. ഒരു ഹവായ് ചെരുപ്പുമായി ഉണ്ണിയും.

അംഗശുദ്ധി  ചെയ്ത് വീട്ടിനകത്ത് ഉണ്ണിയുടെ മുറിയിലേക്ക് കയറിയപ്പോൾ, നമസ്കരിക്കാൻ ഉപയോഗിക്കുന്ന പുല്പായയും, പായയിൽ ഒരു കാർപെറ്റും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.!
അയല്പക്കത്തെ ഏതോ മുസ്‌ലിം വീട്ടില്‍ നിന്നും ഉണ്ണിയുടെ അനുജത്തി കൊണ്ടുവന്നതായിരുന്നു, ആ നമസ്കാരപ്പായകള്‍. അതിരുകളില്ലാത്ത ആദരവിന്റെ, സീമകള്‍ ലംഘിക്കപ്പെടുന്ന സ്നേഹത്തിന്റെ മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു. നമസ്കാരത്തിൽ അവർക്കുവേണ്ടി പ്രാർഥിച്ചു.

ഉണ്ണിയുടെ മുറിയുടെ ചുവരിൽ മോഹൻ ലാലിന്റെ ഫോട്ടോകൾ നിറഞ്ഞിരിക്കുന്നു. ഒപ്പം പൂമ്പാറ്റകളുടെയും. മേശവലിപ്പിൽ നിന്നും അവനൊരു ഫയൽ എടുത്തു കാണിച്ചു. എന്റെ കത്തുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന അവൻ. അത് കിട്ടിയ തിയ്യതിയും, കൈപറ്റിയ സമയവും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു!

വിഭവ സമൃദ്ധമായ ഊണ്‍ തയാർ. വാഴയിലയിൽ വിളമ്പിയ ചോറ് ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ശുദ്ധ വെജിറ്റെറിയൻ. കണ്ണിമാങ്ങ അച്ചാറിന്റെ രസം ഇപ്പോഴും നാവിൻ തുമ്പത്ത്.

അടുത്ത് തന്നെ ഉണ്ണിയും, അമ്മയും, മുത്തശ്ശിയും, പെങ്ങന്മാരും എന്റെ വീട്ടിലേക്ക് വരാമെന്നേറ്റു.

എന്റെ ഉണ്ണി ഉത്തരവാദിത്തബോധമുള്ളവനായിരുന്നു. അവൻ അധ്വാനിയായിരുന്നു. കുടുംബത്തിന്റെ ഭാരം അവന്റെ ചുമലിലായിരുന്നല്ലോ! അത് വഹിക്കാൻ അവൻ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. അവന് എന്റെ വീട്ടിൽ വരാൻ സമയം കിട്ടിയില്ല.

ഗൾഫ് ഒരു സ്വപ്നമായിപ്പോലും കൂടെ ഇല്ലാതിരുന്ന സമയത്താണ് വിസ വന്നത്. അതിന്റെ കാലാവധി തീരാനാവുന്നതുവരെ അത് സ്റ്റാമ്പ് ചെയ്യാതെ കാത്തിരുന്നു. നിർബന്ധസാഹചര്യത്തിൽ കയറിപ്പോരാൻ തീരുമാനിച്ചു. ഉണ്ണിയെ വിളിച്ചുപറഞ്ഞു. അവൻ എല്ലാവരെയും കൂട്ടി  എന്റെ യാത്രാദിവസത്തിന്റെ  തലേന്നുതന്നെ വീട്ടിൽ വരുമെന്ന് ഉറപ്പുപറഞ്ഞു. ഉറപ്പു വരുത്താൻ പിറ്റേന്നും വിളിച്ചു. അമ്മ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നുണ്ടെന്നും അതും കൊണ്ട് വരാമെന്നും പറഞ്ഞു. വൈകുന്നേരമായിട്ടും ഉണ്ണി വന്നില്ല. അങ്ങോട്ട്‌ വിളിച്ചുനോക്കി. ഉണ്ണിക്ക് അപസ്മാരം വന്നു. വീണു നെറ്റിപൊട്ടി, സ്റ്റിച്ച് ഇട്ടിരിക്കുകയാണത്രെ!!

ദൈവമേ! എന്ത് ചെയ്യും ഈ സമയത്ത്?  പുലർച്ചെക്ക് തന്നെ എയർപോർട്ടിൽ എത്തണം.അതിനിടയിൽ ബന്ധുവീടുകളിലെ പ്രായമായ ആളുകളെ ചെന്ന് യാത്രചോദിക്കാനുണ്ട്. ഉണ്ണിയെ ചെന്നുകാണാൻ പറ്റിയില്ല. ദു:ഖം നെഞ്ചിലൊതുക്കി പോരേണ്ടിവന്നു.

സൗദിയിൽ നിന്നും കത്തിടപാടുകൾ തുടർന്നു. ഉണ്ണി നന്നായി എഴുതിക്കൊണ്ടേയിരുന്നു. വിരസമായ പ്രവാസജീവിതത്തിന്റെ നാളുകളിൽ അവന്റെ മനോഹരമായ കുറിമാനങ്ങൾ വല്ലാത്ത ആശ്വാസം പ്രദാനം ചെയ്തു. ഏകാന്തത കൂട്ടിനു വരുമ്പോൾ ആ അക്ഷരങ്ങൾ ആവർത്തിച്ചു വായിക്കും.

ഇടയ്ക്കിടയ്ക്ക് ഫോണിൽ സംസാരിക്കും. പക്ഷെ, കത്തുകൾ എഴുതുന്നതാണ് കൂടുതൽ ഹൃദ്യം എന്ന തിരിച്ചറിവിൽ ഞാൻ വിളി കുറച്ചു.

അതിനിടെ ഒരിക്കൽ ഉണ്ണിയെ വിളിച്ചു. അന്നവൻ ഏറെ ദു:ഖിതനായിട്ടാണ് തോന്നിയത്. നിനക്ക് എന്തുപറ്റിയെടാ എന്ന ചോദ്യത്തിന് ഒന്നൂല്ല്യ, നൗഷാദു എന്നവൻ പ്രതിവചിച്ചു. പക്ഷെ, എനിക്കവനെ അറിയാലോ! ഞാൻ കാര്യം തിരക്കി. ഉണ്ണി ഒഴിഞ്ഞുമാറി. ഫോണ്‍ വെക്കാൻ നേരം, "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. നീ അടുത്ത ആഴ്ച വിളിക്കുമോ?" അത് പറയുമ്പോൾ ഉണ്ണിയുടെ വാക്കുകളിലെ ഇടർച്ച അന്നേരം എനിക്ക് തിരിച്ചറിയാൻ ആയില്ല. ഞാൻ വിളിക്കാമെന്നേറ്റു.

പുതിയ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അടുത്ത ആഴ്ച ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. പിന്നെയും ഒന്നു രണ്ടാഴ്ചകൾ കടന്നുപോയി. അതിനിടെ, ഒരു പുലർച്ച നേരം ഉണ്ണിയെ സ്വപ്നത്തിൽ ദർശിച്ചു. ഒരു ദു:സ്വപ്നം. ഞെട്ടിയുണർന്നു. പരിസരബോധം മറന്നു ഞാൻ നിലവിളിച്ചു. ഉണ്ണിയുടെ സ്റ്റുഡിയോ തുറക്കുന്ന സമയം വരെ അക്ഷമയോടെ കാത്തിരുന്നു. തൊട്ടടുത്ത കടയിലേക്ക് വിളിച്ചു. പരിചിത ശബ്ദം തന്നെയാണ് ഫോണ്‍ എടുത്തത്. ഉണ്ണിയെ ചോദിച്ചു. ഫോണിന്റെ അങ്ങേതലക്കൽ നിന്നും ലഭിച്ച മറുപടി വിദ്യുത് തരംഗങ്ങളായി ചെവിയിലൂടെ ഇടനെഞ്ചിലേക്ക് വ്യാപിച്ചു. ഞാൻ മരവിച്ച് താഴെവീണു. ഉണ്ണി അന്ന് പറഞ്ഞപോലെ, നക്ഷത്രങ്ങൾ ചുറ്റിലും അതിവേഗതയിൽ കറങ്ങുന്നു. പിന്നെ കണ്ണിൽ ഇരുട്ടു പടരുന്നു. എന്റെ ഉണ്ണി മരിച്ചുപോയിരിക്കുന്നു. അല്ല. അവൻ മരണത്തിന്റെ വഴി സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവത്രേ! കല്യാണിലെ, തന്റെ ചേച്ചിയുടെ വീടിനു സമീപത്തെ മരക്കൊമ്പിൽ!!! അന്നത്തെ നവംബർ 29 ന്.

കേട്ടതെല്ലാം ഒരു സ്വപ്നമായാൽ മതിയായിരുന്നു എന്ന പ്രാർഥനയോടെ കുറച്ചുദിവസങ്ങൾ മരവിച്ച മനസോടെ കഴിച്ചുകൂട്ടി. നിശയുടെ നിശബ്ദതയിൽ ദയാലുവായ ദൈവത്തോട് പ്രാർഥിച്ചു. നെഞ്ചിടിപ്പോടെ ആ കടയിലേക്ക് ഒന്നുകൂടി വിളിച്ചു. അപ്പുറത്ത് റിംഗ് ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. അന്നു കേട്ടവാർത്ത അസത്യമാവണേ എന്ന് പ്രാർഥിച്ചുകൊണ്ടേയിരുന്നു. വിധിയും കൊതിയും തമ്മിൽ വൈരുധ്യമുണ്ടാകുമ്പോൾ വിധി മേൽക്കൈ നേടുമെന്ന തിരിച്ചറിവിൽ എനിക്ക് യാഥാര്‍ത്ഥ്യ ബോധം വീണ്ടെടുക്കേണ്ടി വന്നു. ഉണ്ണിയുടെ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. അവർ മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണ്. ഇവിടെ അവർ വാടക വീട്ടിലായിരുന്നു താമസം. അതൊഴിഞ്ഞുകൊടുത്താണ് മകളുടെ അടുത്തേക്ക് പോയിരിക്കുന്നത്! വേറെ ഒരു വിവരവും ആർക്കും അറിയില്ലത്രേ!

എന്റെ പഴയ കമ്പനിയുടെ അഡ്രസിൽ എനിക്കൊരു കത്ത് വന്നുകിടക്കുന്ന കാര്യം മുൻ സഹപ്രവർത്തകൻ അബ്ദുള്ള വിളിച്ചറിയിച്ചു. ഞാൻ അവിടെ ചെന്ന് കത്തുവാങ്ങി. ഉണ്ണിയുടെ കത്ത്. പതിവിനു വിപരീതമായി തീരെ കനംകുറഞ്ഞ കത്തുകവർ.

വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറന്നു വായിച്ചു.

"നൗഷാദു, നീ വിളിക്കുമെന്ന് പ്രതീക്ഷിച്ചു, കുറെ കാത്തിരുന്നു. തിരക്കായിരിക്കും എന്നറിയാം. എന്നെ വെറുക്കരുത്. എന്നോട് പൊറുക്കണം. എനിക്ക് ഇനി 'അവനു'മായി പൊറുക്കാൻ ആവില്ല. ഈ അടുത്ത നാളുകളിൽ പലവട്ടം അവൻ വന്നു. ഒരിക്കൽ ബസ്റ്റാന്റിൽ എന്റെ പഴയ സഹപാഠികളുടെ  മുൻപിൽ ക്രൂരതയുടെ മുഖം കാണിച്ച് അവൻ വന്നു. ഇനി ആവില്ല. വെറുക്കരുത്, ട്ടോ. - കണ്ണീർ" - അപസ്മാരത്തിന്റെ തീക്കനലുകൾ വ്യാളീരൂപം പ്രാപിച്ച് ആക്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു, ഉണ്ണിയെ. :(

കണ്ണുനീർ ഉരുൾ പൊട്ടിയ ആ നിമിഷത്തിൽ ഞാൻ തകർന്നുപോയി. ഉണ്ണിക്ക് അന്ന് വിളിച്ചിരുന്നെങ്കിൽ ഒരു സാന്ത്വനസ്പര്ശത്തിലൂടെ എനിക്കവന് ആത്മവിശ്വാസമേകാൻ കഴിയുമായിരുന്നില്ലേ?  എന്തായിരുന്നു ഞാൻ അന്ന് അങ്ങനെ ചെയ്യാതിരുന്നത്?

എനിക്കറിയില്ല. അറിയാത്ത കാര്യം ഞാൻ എങ്ങനെ പറയും? 

മഹാരാഷ്ട്രത്തിലെ പേരറിയാത്ത ആ പട്ടണത്തിൽ അമ്മയും, അച്ഛമ്മയും, ആ കുഞ്ഞുങ്ങളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും. ആ കുട്ടികളുടെ മുഖത്തെ പാൽനിലാ പുഞ്ചിരി ഇപ്പോഴും അതുപോലെ ഉണ്ടാകുമോ? അതും അറിയില്ല. അറിയാത്ത കാര്യം എനിക്കെങ്ങനെ പറയാൻ കഴിയും?


ഉണ്ണീ..., മാപ്പ്!



143 comments:

  1. Replies
    1. എന്താ പറയാ, അഷ്‌റഫ്‌ ക്ക...!

      Delete
  2. എവിടെയൊക്കെയോ കൊളുത്തിവലുപ്പിച്ചല്ലോ വായന... :(

    ReplyDelete
    Replies
    1. ചിലയോര്മകൾ അങ്ങനെയാ... അപായച്ചങ്ങല കണക്കെ കൊളുത്തി വലിച്ചു കളയും...!

      Delete
  3. വായിച്ചു എന്നതില്‍ കൂടുതല്‍ എന്തെഴുതാന്‍...

    ReplyDelete
  4. ഒന്നും പറയാതെ പോകുന്നു... :(

    ReplyDelete
    Replies
    1. പറയാൻ ബാക്കി വച്ചത് കേൾക്കാനാവാതെ പോവുന്നതിന്റെ വേദന വല്ലാത്തതാണ്‌. :(

      Delete
  5. നൗഷൂ ഒരു പാട് പറയനുള്ളതിനാൽ ഒന്നും എഴുതാൻ ആവുന്നില്ല . ജീവിതം ,,,,,,, ഒരു വല്ലാത്ത സംഗതിയാ കെട്ടോ . സ്നേഹ ബന്ധങ്ങൾ അതിരുകളില്ലാത്ത ആകാശത്തേക്ക് ...... വയ്യ

    ReplyDelete
  6. Replies
    1. ജു നൈസ്, നൈസ് റ്റു സീ യു ഹിയർ

      Delete
  7. വായനയുടെ പരപ്പിൽ നിന്നൊരുക്കൂട്ടിയ വാക്കുകൾ കൊണ്ട് അനുഭവത്തിന്റെ ഒരദ്ധ്യായം. ഒറ്റ ശ്വാസത്തിൽ വായിച്ചു. ഒരു പതിഞ്ഞ നിശ്വാസത്തിൽ നിന്നു. അവിടെ ഒരു തുള്ളി കണ്ണുനീരിന്റെ പൂർണ്ണ വിരാമം!

    ReplyDelete
  8. ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു..അനുഭവം ചിലപ്പോൾ കഥയെക്കാൾ വിസ്മയകരമായിരിക്കും എന്ന് ബോധ്യമാകുന്നത്‌ ഇത്തരം സന്ദർഭങ്ങളിലാണ്. യാത്രയിൽ യാദൃശ്ചികമായി പരിചയപ്പെട്ട സുഹൃത്ത് ആത്മ മിത്രമാകുന്നതും അതൊരു ഹൃദയ ബന്ധമായി വളർച്ച പ്രാപിക്കുന്നതുമൊക്കെ ഹൃദ്യമായി പറഞ്ഞു. ഒടുവിൽ അതൊരു ചുഴിയിലെക്കുള്ള നീരൊഴുക്കായിരുന്നു എന്നറിയാനുള്ള 'സിക്സ്ത് സെൻസ്' ഇല്ലാതെ പോയി.

    വിധി എന്ന് അടയാളപ്പെടുത്തി ആ അദ്ധ്യായം അടച്ചു വെച്ചാലും ചിലപ്പോൾ മനസ്സ് ഇങ്ങിനെ പുനർ വായന ആവശ്യപ്പെടും..കാരണം ഉണ്ണി അത്രമേൽ അടുത്തു പോയിരുന്നല്ലോ..

    ReplyDelete
    Replies
    1. ഉണ്ണിയുടെ 'വിളിക്കണം' എന്ന ആവശ്യത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന അവശ്യം അറിയാനുള്ള സിക്സ്ത് സെൻസ് ഇല്ലാതെ പോയതാണ് ഹൃദയത്തെ പിളർത്തി ഓടിക്കൊണ്ടിരിക്കുന്ന 'തീ'വണ്ടിയായി ആ നഷ്ടബോധത്തിന്റെ ഓർമ ഇപ്പോഴും, എപ്പോഴും കൂടെയോടുന്നത്. നന്ദി, അക്ബർ സാബ്.

      Delete
  9. ഒരഭിപ്രായം എഴുതാൻ അക്ഷരങ്ങൾ പിണങ്ങി നിൽക്കുന്നു .

    ReplyDelete
  10. ഒന്നും എഴുതാന്‍ വയ്യ...

    ReplyDelete
    Replies
    1. ഒന്നും എഴുതാന്‍ വയ്യ..

      Delete
  11. പിടിച്ചുനിര്‍ത്തുന്ന ഭാഷ. തൊട്ടു എന്നെ. സന്തോഷം

    ReplyDelete
  12. നൌഷാദ് ഭായ് വേണ്ടായിരുന്നു ...... ആ അവസാന വരികള്‍ ...!!!!! ഇന്നും അണമുറിയാത്ത സ്നേഹപ്രവാഹമായി ഉണ്ണിയും നിങ്ങളും.... അതങ്ങിനെ തുടര്‍ന്ന് പോയിരുന്നെങ്കില്‍ ..!!!!!

    ReplyDelete
    Replies
    1. അതെ... പക്ഷെ, വിധിയുടെ വിധി അതായിരുന്നല്ലോ, ജാബി. :(

      Delete
  13. നൗഷാദ് ഭായ് വീണ്ടും എഴുതുന്നു എന്നറിഞ്ഞപ്പോൾ സന്തോഷത്തോടെയാണ് ഓടി വന്നു വായിച്ചത് ...


    നമ്മുടെ ചുറ്റും നമ്മൾ കണ്ടു പരിചയിച്ച ഉണ്ണിയും നൗഷാദും .. സൌഹൃദങ്ങൾ അങ്ങനെയാണ് .ചില സൌഹൃദങ്ങൾ യാദൃശ്ചികമായി വരും , മറക്കാൻ പോലും കഴിയാത്ത വിധം ഹൃദയത്തിൽ വിങ്ങലുണ്ടാക്കി മറയും ...


    നൗഷാദ് സാഹിബിന്റെ എഴുത്ത് ഹൃദയ സ്പർഷിയായി ..

    എഴുത്ത് തുടരുക .


    ഇടയ്ക്കിടെ ഞങ്ങളൊന്നു കണ്ണ് നിറയ്ക്കട്ടെ ....

    ReplyDelete
    Replies
    1. പ്രിയ നൗഷാദു സാബ്. സ്നേഹം...

      Delete
  14. വായിച്ചു കഴിഞ്ഞപോൾ ഒരു വിങ്ങൽ............ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ അല്ലേ? വികാരങ്ങൾ വാക്കുകളിൽ കൂടെയും വാക്കുകൾകിടയിലുടെയും സംവേദിക്കാൻ കഴിഞ്ഞു.

    ReplyDelete
    Replies
    1. നന്ദി, പ്രിയങ്കരനായ സഹപ്രവർത്തകാ... സ്നേഹം.

      Delete
  15. പ്രിയ നൌഷൂ..................... :(

    ReplyDelete
  16. നൗഷാദൂ ........................................, വാക്കുകളില്ലെടോ .................................

    ReplyDelete
  17. വായിച്ചു തീര്‍ന്നാല്‍ ഏതൊരാളേയും മൌനിയാക്കുന്നു ഈ സ്നേഹാനുഭവം.

    ReplyDelete
    Replies
    1. സ്നേഹം, റാംജി സാബ്.

      Delete
  18. "എന്റെ പ്രിയപ്പെട്ട ജ്യേഷ്ടൻ നൗഷാദൂന്".................എന്താ പറയ്യ ..,

    ReplyDelete
  19. ഇത് ഒരു കഥ മാത്രമായിരുന്നു വെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി ,പക്ഷെ ..അതല്ലല്ലോ ?കരഞ്ഞു പോയി എന്ന് പറയാന്‍ കുറച്ചിലാണ് ,സത്യായിട്ടും കരഞ്ഞു പോയെടാ...

    ReplyDelete
  20. ആദ്യം വായിക്കാന്‍ നല്ല സുഗമുണ്ടായിരുന്നു .പിന്നെ പൂര്ത്തീകരിക്കുന്നതിനു ഏറെപ്രയാസപ്പെട്ടുഅവസാനം ഉണ്ണിയെ ഓര്‍ത്ത്നൊമ്പരപ്പെട്ടു-------പിന്നെ എന്ത് ചെയ്യാന്‍

    ReplyDelete
    Replies
    1. പിന്നെ എന്ത് ചെയ്യാന്‍...!

      Delete
  21. <<>>> ഞങ്ങള്‍ പാലാക്കാട്ടുകാര്‍ അങ്ങിനെയാണ് നൌഷാദ് ഭായി. നന്നായി ഇഷ്ടപ്പെട്ടു. സംഭാരമല്ല. നിങ്ങളുടെ മനസ്സില്‍ കൊണ്ടുള്ള ആ വിശദീകരണം. സ്നേഹം എന്ന സ്വഭാവം അത്യപൂര്‍വമായെ ഇപ്പോള്‍ മനുഷ്യരില്‍ കാണാറുള്ളൂ. സ്നേഹം പ്രകടിപ്പിക്കുന്നവരില്‍ തന്നെ ഉള്ളില്‍ പക വെക്കുന്നവരാന് അധികവും.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. നന്ദി !!
    ഇന്നു ഞാനുതിര്‍ത്ത കണ്ണുനീര്‍ തുള്ളിക്ക് ഉണ്ണിയെന്നാണ് പേര് ...

    ReplyDelete
    Replies
    1. ഉണ്ണിനീർ തുള്ളികൾ...

      Delete
  24. സ്നേഹം ചിലപ്പോള്‍ അങ്ങിനെയാണ് . നമ്മെ കരയിപ്പിച്ചു കൊണ്ട് കടന്നു പോകും .

    ReplyDelete
  25. വല്ലപ്പോഴുമേ താങ്കൾ ബ്ലോഗിലെഴുതാറുള്ളൂ.. എഴുതുമ്പോൾ ഹൃദയത്തിനുള്ളിലേക്ക് ഒരു നൂൽപ്പാലം സൃഷ്ടിച്ചു കൊണ്ടാണ് അവ വരാറുള്ളത്. വിളിക്കാതിരുന്ന ആ ഫോണ്‍ കോളിൽ ദൈവിക നിശ്ചയത്തിന്റെ കല്പനകളുണ്ടാകാം എന്ന് മാത്രമേ പറയാനുള്ളൂ. .

    ReplyDelete
    Replies
    1. Beautiful comment
      Adeeb

      Delete
    2. ദൈവനിശ്ചയത്തിൽ അടങ്ങിയിരിക്കുന്ന നമുക്കജ്ഞാതമായ യുക്തികളിലെ വിശ്വാസം തന്നെയാണ് നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന നൊമ്പരവണ്ടികളെ ചങ്ങല വലിച്ചു നിർത്താൻ നമുക്ക് പ്രാപ്തിയേകുന്നത്. നന്ദി, ആദരണീയനായ ബഷീർ മാഷ്‌. സ്നേഹം.

      Delete
    3. insightful comment.

      Delete
  26. മൊബെയിലിൽ ലിങ്ക്‌ കണ്ടപ്പോൾ വായന ദുഷ്‌കരമാണെങ്കിലും കുനിയിലിന്റെ എഴുത്ത്‌ പിന്നേക്ക്‌ വെക്കാൻ തോന്നിയില്ല.. എഴുത്തിനെ കുറിച്ചെന്താ പറയാ!! ഹൃദയത്തെ തൊട്ടു...

    ReplyDelete
  27. ആവശ്യമായ ആയുധം ശേഖരിക്കാനാണ് താങ്കൾക്ക് എഴുത്തിലെ ഇടവേളകൾ എന്ന് അനുഭവത്തിൽ ചാലിച്ച ഈ അക്ഷരങ്ങൾ വിളിച്ചു പറയുന്നു.. ഒരുപാട് ഇഷ്ടായി...

    ReplyDelete
  28. വല്ലാത്ത അനുഭവമീ വായന ! കഥയെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. :(

    ReplyDelete
    Replies
    1. ഞാനും അങ്ങനെ വിശ്വസിക്കാൻ ശ്രമിക്കുന്നു, അംജു.

      Delete
  29. കരയിച്ചു കളഞ്ഞു.....മാത്രമല്ല.....ഇത് പോലൊരു സഹോദരി എനിക്കുമുണ്ട് ......അവളുടെ അമ്മക്ക് ഭ്രാന്ത് ആണ്.....എന്റെ അമ്മയും സഹോദരിയും......വീണ്ടും വീണ്ടും അവരിലെക്കും ഉണ്ണി യിലേക്കും മനസ്സ് പാഞ്ഞു കൊണ്ടേ ഇരിക്കുന്നു.......

    ReplyDelete
    Replies
    1. "വേദനകൾക്ക് ലോകത്ത് എല്ലായിടത്തും ഒരേ ഭാവം തന്നെയായിരിക്കണം! "

      Delete
  30. ഹൃദയത്തെ തൊട്ട ഒരു എഴുത്ത് ...കണ്ണ് നിറഞ്ഞു ..

    ReplyDelete
    Replies
    1. വായിച്ചതിനു നന്ദി. ഇഷ്ടപ്പെട്ടതിൽ ഹൃദയം തൊട്ട സന്തോഷം, ലീന.

      Delete
  31. പറയാന്‍ വാക്കുകളില്ല...അടുത്ത കാലത്ത് വായിച്ച മികച്ച രചനകളില്‍ ഒന്ന്.. ഇതൊരു കഥ മാത്രമായിരുന്നെങ്കില്‍ എന്നാശിക്കുന്നു.. പക്ഷെ അങ്ങനെയല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ നിന്നും ഉയരുന്ന ഗദ്ഗദത്തിനു കണ്ണീരിന്‍റെ നനവ്...

    ReplyDelete
    Replies
    1. നനവാർന്ന വാക്കുകൾക്ക് നന്ദി, സമീ...

      Delete
  32. (ട്രെയിന്‍)യാത്രകളിലങ്ങിനെയാണ്,
    പരസ്പരപൂരകങ്ങളായിക്കൊണ്ടെല്ലാതെ മുഴുമിപ്പിക്കാവാത്ത പുറപ്പാടുകള്‍ പോലെ,
    കേവലമനുഷ്യന്‍ എന്ന പരിമിതിയുടെ സമതല'ത്തിലേക്ക് നാം ഇറങ്ങിനില്‍ക്കേണ്ടി വരുന്ന വേളകള്‍.
    ഇവിടെ ജീവിതങ്ങള്‍ കണ്ടുമുട്ടുകയും കൈകൊടുക്കുകയും ചെയ്യുന്നു.

    ചിലരങ്ങിനെയാണ്, അല്ലെങ്കില്‍ അവരുടെ നിയോഗമങ്ങിനെയാണ്. നഖങ്ങള്‍ കൊണ്ടാണവര്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുക,നിണം പൊടിയുന്ന ക്ഷതങ്ങള്‍ ബാക്കിയാക്കിയവര്‍ കടന്നുപോകും.
    ഉണ്ണി,
    (വൈദ്യ ശാസ്ത്രത്തിനു മുമ്പില്‍ ഇപ്പോഴും പ്രഹേളികയായി നിലനില്‍ക്കുന്ന) അപസ്മാരത്തിന്‍റെ എരിയുന്ന തനിയാവര്‍ത്തനങ്ങളില്‍ നിന്ന് ("തീ നിറഞ്ഞിരിക്കുന്ന ആഴമേറിയ കിണറ്റിലേക്ക് വീണുപോകുന്ന പോലെ തോന്നി. ചുറ്റിലും നക്ഷത്രങ്ങൾ ഉതിർന്നുവീഴുന്ന പോലെ....!!" ) ഒരുയിര്‍പ്പസാദ്ധ്യമാണെന്ന തിരിച്ചറിവില്‍ തിരഞ്ഞെടുത്ത വഴി.....ദൈവനിശ്ചയമെന്നല്ലാതെന്തു പറയാം...!
    വായന.
    ധാരവാഹിയായൊരു കഥനരീതിയില്‍ ഞാനനറിയാതതൊഴുകി നീങ്ങിയോ..!? "കഥാ"ന്ത്യംഞാനതിശയിച്ചുപോയി. അതിഭാവുകത്വത്തിന്‍റെ അരസങ്ങളിലേക്ക് വഴുതാതെ കിട്ടുന്ന പാരായണസുഖം.അതതൊരപൂര്‍വ്വതയാണ്.കയ്യടക്കമെന്ന് പറയും.

    നൌഷുവിനിതൊരു നിസ്താരമാണ്.
    (അ)കാലത്തില്‍ വിരമിച്ചകന്ന സുഹൃത്തിനുള്ള, അക്ഷരക്കൂട്ടുകളാലൊരു ശ്രദ്ധാഞ്ജലിയും....!

    ReplyDelete
    Replies
    1. താങ്കളെന്റെ പ്രിയങ്കരനായ ചങ്ങാതിയാണ്. അവിടെ 'നന്ദി' എന്ന വാക്ക് അധികപ്പറ്റാണ്. പക്ഷെ, പതിവുപോലെ അതീവ ഹൃദ്യമായ അഷ്രുവിന്റെ അക്ഷരങ്ങൾക്കു മുന്നിൽ ഞാനെന്റെ സ്നേഹം പ്രകടിപ്പിച്ചോട്ടെ...! ഉണ്ണിയുടെ ഓർമകളിൽ ഒരുപിടി അശ്രുകണങ്ങളും.

      Delete
  33. നൊമ്പരപ്പെടുത്തുന്നു.. :(

    ReplyDelete
  34. ഒന്നും പറയാൻ ഇല്ല. എനിക്കും ഒരു ഉണ്ണി ഉണ്ട്..ഒരു കാര്യവും ഇല്ലാതെ എന്നെ ഓപ്പോളേ എന്ന് വിളിക്കുന്ന ഉണ്ണി.. ബന്ധം മുറിഞ്ഞു പോയിരിക്കുന്നു. അത് വിളക്കാൻ ഈ എഴുത്ത് വല്ലാതെ ഓർമ്മപ്പെടുത്തുന്നു !

    ReplyDelete
    Replies
    1. അറ്റുപോയ കണ്ണികൾ ഒരു വിളിയിലൂടെയെങ്കിലും വിളക്കിചേർക്കാൻ ശ്രമിക്കൂ, എത്രയും പെട്ടെന്ന് @ kaattu kurinji. ഇല്ലെങ്കിൽ ഒരു മഹാനൊമ്പരത്തിന്റെ കനലായി ശിഷ്ടകാലം മനസിൽ എരിഞ്ഞുകൊണ്ടിരിക്കാൻ അതു കാരണമായേക്കാം- ആവാതിരിക്കട്ടെ!

      Delete
  35. ഉണ്ണി മരിച്ചിട്ടില്ല,താന്കളുടെ ഇത് വായിക്കുന്ന നിരവധി പേരുടെ കണ്ണീരണിഞ്ഞ ഓർമ്മകളിൽ അവൻ ജീവിക്കുന്നു.

    ReplyDelete
  36. ഞാന്‍ ആദ്യമായാണ് ബ്ലോഗിലൂടെ നിങ്ങളെ വായിക്കുന്നത്. വായനയിലെ ഒഴുക്കിനെ പറ്റിയും താളത്തെ പറ്റിയും ഭാഷയെ പറ്റിയുമെല്ലാം പുകഴ്തി പറയണമെന്ന് കരുതിയിരുന്നു. വായന അവസാനിച്ചപ്പൊള്‍ ദു:ഖം തളംകെട്ടി കിടക്കുന്നു.

    ReplyDelete
    Replies
    1. വന്നതിനും, വായിച്ചതിനും ഏറെ നന്ദി, ഷബീർ.

      Delete
  37. സ്കൂളിൽ, പലപ്പോഴും ഈ രോഗം മൂലം പ്രയാസപ്പെടുന്ന കുരുന്നുകളുടെ മുഖമാണ് ഓർമയിൽ .... :( ആധുനിക ചികിത്സകൾ അവർക്ക് സുഖം നൽകട്ടെ ... പ്രാർഥനകൾ ...

    ReplyDelete
    Replies
    1. പ്രാർഥനകളിൽ പങ്കുകൊള്ളുന്നു, സെയ്ഫു.

      Delete
  38. Poetic, touching
    I was forced to read at a single streach with trap of the flow. Let more writing come from u.
    adeeb

    ReplyDelete
  39. വേറെ ഒന്നിനും പ്രസക്തിയില്ലാത്ത ഇവിടെ വായിച്ചു എന്ന് മാത്രം അറിയിക്കുന്നു...

    ReplyDelete
    Replies
    1. വായിച്ചതിൽ ഏറെ സന്തോഷം, സമീരന്‍.

      Delete
  40. സ്നേഹിക്കാൻ മാത്രമറിയാവുന്ന ,സ്നേഹിക്കപ്പെടാൻ കൊതിച്ച ഒരു പാവം ഉണ്ണിയെ കാണുകയായിരുന്നു .

    ReplyDelete
  41. ഇക്കാ ..ചിലര്‍ അങ്ങനെയാണ് സ്നേഹം കൊണ്ട് നമ്മളെ വീര്‍പ്പു മുട്ടിക്കും..അതാണീ വേദനയുടെ ആഴം കൂട്ടുന്നത്‌.......

    ReplyDelete
    Replies
    1. അതെ. പക്ഷെ, ചില 'അശ്രദ്ധകൾ' നമ്മുടെ ഓർമകളെ വീർപുമുട്ടിച്ചുകൊണ്ടേയിരിക്കുവാൻ ഹേതുവാകും എന്ന തിരിച്ചറിവ് നല്കുന്നത് വേദനയാണ് :(.

      Delete
  42. എല്ലാ കണ്ടുമുട്ടലുകളും വേര്‍പിരിയലുകളും മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി അല്ലെങ്കില്‍ത്തന്നെ ആ ചിന്ത മനസ്സിന് വിശ്രാമം കൊണ്ടുവരുന്ന ഒരു ദൈവോന്മുഖചിന്തയുമാണ്. എന്തായാലും ഹൃദയസ്പര്‍ശിയായി സംഭവം വിവരിച്ചിട്ടുണ്ട്.

    ReplyDelete
    Replies
    1. ആ വിശ്വാസം തന്നെയാണ് നമ്മെയൊക്കെ മുന്നോട്ടു നയിക്കുന്നതും. നന്ദി, അജിത്‌ സെർ; ഇവിടെ വന്നതിനും, സംസാരിച്ചതിനും. സന്തോഷങ്ങൾ...

      Delete
  43. ഇന്നലെ വായിച്ചു പക്ഷെ കമന്റ്‌ ഇദാൻ ആവാതെ പോവുകയായിരുന്നു .
    ഉണ്ണി മനസ്സിന്റെ വിങ്ങലായി ഇപ്പോഴും മായാതെ നിൽക്കുന്നു

    ReplyDelete
  44. എന്തെങ്കിലും പറഞ്ഞാൽ അതു അധികപറ്റാകും. അത്രയും മനസ്സിൽ തട്ടിയ വായന.

    ReplyDelete
    Replies
    1. ജെഫു വന്നതിലും വായിച്ചതിലും ആനന്ദം.

      Delete
  45. എന്‍റെ വീടിനു രണ്ടു മൂന്നു വീടകലെ ഈ അസുഖമുള്ള സൈതാലിക്ക എന്ന ഒരാള്‍ ഉണ്ടായിരുന്നു. അന്ന് എനിക്ക് ആറു വയസ്സില്‍ താഴെ പ്രായം ഉണ്ടാവാം. ഇയാള്‍ വീട്ടില്‍ പറമ്പില്‍ കിളക്കുന്ന ജോലിക്ക് ഒക്കെ വരും. ചെറുപ്പക്കാരന്‍. പെട്ടെന്ന് തുറക്കുന്ന തെങ്ങിന്‍ തടത്തില്‍ ഒക്കെ ഇളകി വീഴും. പിന്നെ ഒരു പിടച്ചില്‍, അത് വരുന്ന നേരത്ത് സൈതാലി കുര്‍ആനിലെ ഏതോ സൂറത്തോ ദുആയോ ഒക്കെ അത്യുച്ചത്തില്‍ ചൊല്ലാന്‍ തുടങ്ങും. ചൊല്ലിത്തുടങ്ങുമ്പോഴേക്കും വീണ് പിടയാനും തുടങ്ങും. ഇത് കണ്ടു ഞാന്‍ ആദ്യമൊക്കെ പേടിച്ച് ഒടാറുണ്ടായിരുന്നു. പിന്നീട് ഈ ആള്‍ വെള്ളത്തില്‍ ഇളകി വീണു മരിച്ചു എന്ന് കേട്ടു. നൌഷാദിന്‍റെ ഉണ്ണിയെ പറ്റി വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ആ മുഖമാണ്. എസ് കെ പൊറ്റക്കാടിന്‍റെ ദേശത്തിന്‍റെ കഥയില്‍ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു സുന്ദരിയായ ഒരു പെണ്കുട്ടിയെ പറ്റി പറയുന്നുണ്ട്. അവള്‍ അകാരണമായി മരിക്കുന്നു. ഒരു ക്ഷണനേരത്തേക്ക് ഒരു നക്ഷത്രത്തിളക്കം പോലെ ഈ ഭൂമിയില്‍ അവള്‍ വന്നത് എന്തിനായിരുന്നു എന്ന് കഥാകാരന്‍ ചോദിക്കുന്നുണ്ട്. നൌഷാദിന്റെ ഒരു യാത്രയേയും അതിനിടയില്‍ കണ്ട ഒരു ദാരുണ ചിത്രത്തെയും അതിലൂടെ തളിരിട്ട ഒരു ഊഷ്മള സൌഹൃദത്തെയും അതീവ ഹൃദ്യമായി അവതരിപ്പിച്ചു. അനുഭങ്ങളുടെ ചെപ്പ് ഇനിയും തുറക്കുക.

    ReplyDelete
    Replies
    1. രോഗമുക്തമായൊരു ജീവിതം രോഗികളുടെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നായിരിക്കും. പക്ഷെ, ആഗ്രഹങ്ങളും അഭിലാഷങ്ങളും ബാക്കിയാക്കി 'ക്ഷണനേരത്തെ നക്ഷത്രത്തിളക്കം' പോൽ തിളങ്ങി മറയുന്ന ആ ഹതഭാഗ്യർ നമ്മുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന വേദന സമാനതകൾ ഇല്ലാത്തതായിരിക്കും. നന്ദി, പ്രിയപ്പെട്ട സലാം സാബ്.

      Delete
  46. ഹൃദയസ്പര്‍ശിയായ കഥ. ആശംസകള്‍.

    ReplyDelete
  47. ഒരു മരണം മാത്രം എടുത്തു വലിയ ഓർമകളും ധാരാളം സ്നേഹവും ഒരു ചെറിയ അപ്രതീക്ഷിത കുറ്റബോധവും ബാക്കി വച്ച് ഉണ്ണി

    ReplyDelete
    Replies
    1. ഇവിടെ വന്നതിലും വായിച്ചതിലും ഏറെ സന്തോഷം ബൈജു.

      Delete
  48. തൊട്ട് മോളിലെ ആളുടെ വാക്കുകൾ തന്നെ എനിക്കും പറയാനുള്ളത്.

    ചിലരങ്ങനെയാണ് സ്നേഹിക്കാൻ മാത്രമറിയാവുന്നവർ.
    സ്വാർത്ഥതയില്ലാതെ കളങ്കമില്ലാതെയുള്ള അവരുടെ സ്നേഹം................

    ചിലരങ്ങനെയാണ് മറഞ്ഞു പോയാലും അവരെ സ്നേഹിക്കാൻ,
    ഓർമ്മിക്കാൻ നമ്മെ നിർബന്ധിച്ചു കൊണ്ടേയിരിക്കും.

    ചിലരങ്ങനെയാണ് അവരെന്നും നമ്മിലൊരു നോവായ്‌ അവശേഷിച്ചു കൊണ്ടിരിക്കും.

    നിന്റെ ഈ സങ്കടം അവൻ കേട്ടിരിക്കും അവന്റേതു മാത്രമായ ആ പുഞ്ചിരിയോടു കൂടി .
    അവനെങ്ങനെ ക്ഷമിക്കാതിരിക്കാനാവും,നീ അവനേറെ പ്രിയപ്പെട്ട നൗഷാദു അല്ലെ!!!!

    അങ്ങ് ദൂരെ ഏതോ ഒരു നാട്ടിൽ ആ അമ്മയും അച്ഛമ്മയും കുട്ടികളും അവനു വേണ്ടി ചിരിക്കുന്നുണ്ടാകും.
    നമുക്കങ്ങനെ വിശ്വസിക്കാം,അതിനായി പ്രാർഥിക്കാം.

    ഒരു പോസ്റ്റ്‌ എന്ന നിലയ്ക്ക് പറയട്ടെ നന്നായിട്ടുണ്ട്ട്ടോ .



    ReplyDelete
    Replies
    1. നന്ദി, ഉമ.

      വിശ്വാസങ്ങളും പ്രാർഥനകളും തന്നെയാണല്ലോ പ്രതീക്ഷയുടെ കിരണങ്ങൾ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നത്. ആ സ്നേഹവീട്ടിലെ പുഞ്ചിരി തിരിച്ചു വന്നിട്ടുണ്ടാകും; ജീവിത യാത്രയിലെ പാളങ്ങളിലെവിടെയോ വെച്ച് അവരെ കണ്ടുമുട്ടാനും സാധിക്കുമായിരിക്കും എന്ന ശുഭചിന്തയാണ് എനിക്കിപ്പോൾ കൂട്ട്.

      Delete
  49. ശരിക്കും കണ്ണു നിറഞ്ഞു... സ്വന്തം രോഗം നിമിത്തമുള്ള വേദനയെക്കാള്‍ മറ്റുള്ളവരുടെ പെരുമാറ്റം മൂലമാണ് ഇതുപോലെയുള്ളവര്‍ കൂടുതല്‍ വേദനിക്കുക...ട്രെയിനില്‍ വച്ച് മറ്റുള്ളവര്‍ മാറി നിന്നപ്പോഴും താങ്കള്‍ക്ക് അവനെ പിടിക്കാന്‍ തോന്നിയതും, അവന്റെ വീട് തേടി ചെല്ലാന്‍ തോന്നിയതും എല്ലാം താങ്കളുടെ നല്ല മനസ്സു കൊണ്ടാണ്...ആര്‍ക്കും ഇതുപോലുള്ള രോഗങ്ങള്‍ വരുത്തരുതേ എന്നു പ്രാര്‍ത്ഥിക്കാം...

    ReplyDelete
    Replies
    1. പ്രാർഥനയിൽ പങ്കുചേരുന്നു, സംഗീത്. ഈ സംഗീത സാന്നിധ്യത്തിനു നന്ദി.

      Delete
  50. ഹൃദയത്തിൽ തൊട്ടു! എ - സെഡ് മനസ്സ് വേറെ എവിടേക്കും മിന്നൽ പ്രയാണം പോലും നടത്തിയില്ല! അന്ന് കമ്പാർട്ട്മെന്റിൽ ഉണ്ണിയെ പിടിക്കാൻ ഒരു നൗഷാദ് അല്ലാതെ ആരുമുണ്ടായില്ല എന്നതാണ് ഉണ്ണിയുടെ വിയോഗതിനപ്പുറം ഇന്നിന്റെ പേടിപെടുത്തുന്ന ദുരന്തം! എവിടെക്കാണ്‌ നമ്മുടെയൊക്കെ ഈ സ്വാർതത കാട്ടാള രൂപം പൂണ്ടു വ്യാപിക്കുന്നത് എന്നത് നടുക്കമുളവക്കുന്നു.
    വഴിയിൽ കിടക്കുന്ന ഒരു പഴത്തൊലി എടുത്തു തൂരേക്ക് കളയാൻ ഒരു നിമിഷം മതി നമുക്ക്. അത് ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം./ ഒരു കുടുംബത്തിന്റെ തന്നെ വിധി മാറ്റിയെഴുതാൻ സഹായകമായേക്കാം..
    നൗഷൂനു അന്ന് ഉണ്ണിയെ തിരിച്ചു വിളിക്കാൻ തോന്നാതിരുന്നത് ഉണ്ണിയുടെ മാറ്റിയെഴുതാൻ പറ്റാത്ത വിധി ആയിരിക്കാം..
    Sorry unni..

    ReplyDelete
    Replies
    1. "അന്ന് കമ്പാർട്ട്മെന്റിൽ ഉണ്ണിയെ പിടിക്കാൻ ഒരു നൗഷാദ് അല്ലാതെ ആരുമുണ്ടായില്ല എന്നതാണ് ഉണ്ണിയുടെ വിയോഗത്തിനപ്പുറം ഇന്നിന്റെ പേടിപെടുത്തുന്ന ദുരന്തം!" - നമ്മുടെ പ്രതികരണ ശേഷിയുടെ ശോഷണത്തിന്റെ ഒരു പ്രതീകമാണിത്. ദുരന്തത്തിൽ പെട്ടുകൊണ്ടിരിക്കുന്നവനെ രക്ഷപ്പെടുത്തുന്നതിനു പകരം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സാഡിസം ബാധിച്ച മനസുകൾ ഉള്ള ആസുരകാലം വലിയദുരന്തമാണ്. ഈ അവസ്ഥാവിശേഷത്തിലേക്ക് വിരൽ ചൂണ്ടുവാൻ വേണ്ടിയായിരുന്നു ആ ട്രെയിൻ അനുഭവം അതുപോലെ വിശദീകരിച്ചത്. താങ്കൾ അത് കൃത്യമായി നിരീക്ഷിച്ചിരിക്കുന്നു. നന്ദി, @Naseer. O. Cheruvadi, Dammam

      Delete
    2. HC observed the same recently :(

      Delete
  51. ഇങ്ങനെയുള്ള അനുഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കരയരുതെന്ന് ഞാൻ എന്നെ താക്കീത് ചെയ്തിരുന്നിട്ടും.......

    മനോഹരഭാഷയിലെഴുതപ്പെട്ട കുറിപ്പിലെ വാക്കുകളിൽനിന്ന് ചേതോഹരമായ ഒരു സൗഹൃദം ഉയിർകൊള്ളുന്നതിന്റേയും വികാസം പ്രാപിക്കുന്നതിന്റേയും മനോമോഹനമായ ചിത്രം തെളിഞ്ഞുവരുന്നത് ആനന്ദത്തോടെ നോക്കിനോക്കിയിരിക്കെ അതിങ്ങനെ തീനിറഞ്ഞ കിണറിലേക്ക് കൂപ്പുകുത്തി നിത്യവേദനയിലേക്ക് ഗതിമാറുമെന്ന് നിനച്ചതേയില്ല.......

    മനസ്സിൽ ആഴത്തിൽ കോറിയിട്ട ഈ ജീവിതചിത്രങ്ങൾ അത്രവേഗം മായുമെന്ന് തോന്നുന്നില്ല......

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഉസമാന്ക്ക,

      ഏറെ നന്ദി, വന്നതിനും, വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും.

      സ്നേഹപ്പൂക്കൾ...

      Delete
  52. This comment has been removed by the author.

    ReplyDelete
  53. രണ്ടു തുള്ളി കണ്ണുനീര്‍ എന്‍ കവിള്‍ത്തടം നനച്ചു. മനസ്സ് തേങ്ങിയതു അതിലേറെ ..

    ReplyDelete
  54. നൗഷാദ്.. വായിച്ചു (ഓർത്തെടുത്തു). ജീവിതത്തില് ഇങ്ങിനെ എത്ര മുഖങ്ങൾ.. ഓർക്കുമ്പോൾ ഒരു നീറ്റലായി, നിഴലായി... ഉണ്ണിയുടെ വീട്ടുകാരെ ഒരിക്കൽ കൂടി കാണാൻ ശ്രമിക്കണം.

    ഷാജിദ്..

    ReplyDelete
    Replies
    1. നമുക്കൊരുമിച്ച് ശ്രമിക്കണം, ഷാജി - പ്രിയ ചങ്ങാതീ.

      Delete
  55. കണ്ണുകൾ നനഞ്ഞു നൌഷാദ് സാബ്

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. അക്ഷരങ്ങള്‍ കലങ്ങിപ്പോയല്ലോ നൌഷാദ് ബായ് ...!!

    ReplyDelete
  58. Kuniyil........
    Maaaapppp.... onnum ezhuthaaan thonnunnilla

    ReplyDelete
  59. ഓരോ അക്ഷരങ്ങളും അതിന്റെ വള്ളിയോടും പുള്ളിയോടും കൂടെ ഹൃദയത്തിലൂടെ കയറിയിറങ്ങിയ കവിത. ഹൃദയ മിടിപ്പ് പഴയപടിയാകാൻ ഇനിയും എത്രസമയം എടുക്കുമോ ആവൊ.. ഉണ്ണീ ഈ കവിത വായിക്കാൻ നീ മാത്രം ഇല്ലല്ലോ...

    ReplyDelete
    Replies
    1. പ്രിയ യഹിയ, വായനാനുഭവം പങ്കുവെച്ച സന്തോഷം സന്താപങ്ങൾക്കിടയ്ക്കും പങ്കുവേച്ചോട്ടെ!

      Delete
  60. ചില വായനകൾ അങ്ങനെയാണ്- വായിച്ചുകഴിഞ്ഞാലും ഒരു കൊളുത്ത് ഹൃദയത്തോട് കൊളുത്തിവെക്കും. കുറെ കാലം അതങ്ങനെ മനസ്സിനോടൊപ്പം സഞ്ചരിക്കും. ഉണ്ണിയും, ഉണ്ണിയുടെ വീട്ടിലെ ഉണ്ണികളും, സംഭാരം പോലെ ഹൃദ്യമായ നിങ്ങളുടെ സൗഹൃദവും, സൗന്ദര്യമുള്ള പുഞ്ചിരിപോലെ വശ്യമായ അതിന്റെ വളർച്ചയും ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കെ ഒരിടിവെട്ടു പോലെ ഉണ്ണിയുടെ അന്ത്യവും! നന്നായി എഴുതി നൗഷാദ്. - ബാനു.

    ReplyDelete
    Replies
    1. വന്നതിനും, വായിച്ചതിനും നന്ദി, പ്രിയ സുഹൃത്തെ.

      Delete
  61. "ഉണ്ണി"യുടെ ഓർമ്മകൾ വല്ലാതെ ഭയപ്പെടുത്തുന്നു...,
    ഈ മേശയിൽ ഇറ്റുവീണ കണ്ണീർക്കണത്തിലധികമായി
    മറ്റൊന്നും പറയാനില്ലതന്നെ... :(

    ReplyDelete
  62. നേരിട്ട് കേട്ടു , ഇപ്പൊ വായിച്ചും .. മനസ്സില് കുപ്പി ചില്ല് കൊണ്ട് ഒരു പോറൽ വീണ പോലെ , ഇപ്പോഴും രക്തം ഒലിക്കുന്നു

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി, ഫൈസു.

      Delete
  63. ഉണ്ണിയുടെ കൂട്ടുകാരന്‍റെ ഈ വരികള്‍ ....ഹാ......ചിലത് അങ്ങിനെയാ...വല്ലാതെ അങ്ങോട്ട്‌ ആഴ്നിറങ്ങും.ഓഫീസ് തിരക്കിനിടയില്‍ കണ്ട നൌഷൂന്‍റെ വരികള്‍ അന്ന് വായിച്ചിരുന്നു . ഇന്ന് ഒരിക്കല്‍ കൂടി വായിച്ചു. നന്ദി.

    ReplyDelete
  64. ഇത് വെറും കഥയാകണേ എന്ന് ആഗ്രഹിക്കുന്നു ....... അല്ല പ്രാര്‍ത്ഥിക്കുന്നു ... ഉണ്ണിയെപ്പോലെ പ്രിയ നൌഷാദിനെപ്പോലെ അകമറിഞ്ഞ് സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മോഹിക്കുന്നു .......... ഹൃദയം മുറിഞ്ഞ രക്തം കണ്ണിലൂടെ ചാലിട്ടൊഴുകാതിരികാന്‍ നന്നേ പാടുപെടേണ്ടിവന്നു

    ReplyDelete
  65. പ്രിയ നൗഷാദ് സാഹിബ്‌ , എൻറെ പ്രി സുഹൃത്ത്‌ ലത്തീഫു മുഘേനയാണ് താങ്കളുടെ ബ്ലോഗു കണ്ടെത്തിയത് .... വായിച്ചു തീർന്നപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം ..... ഒപ്പം തങ്ങളോടു വല്ലാത്ത ഇഷ്ട്ടവും ..... മനുഷ്യ മനസ്സുകളില്നിന്നും സ്നേഹം പിഴുതെരിയപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് താങ്കളുടെ സ്നേഹത്തിനു ഒരു സല്യൂട്ട് ...... ദൈവാനുഗ്രഹം ഉണ്ടാകട്ടെ ....

    ReplyDelete

Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്